KERALA
പുറമറ്റം ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെട്ടു.
കോഴഞ്ചേരി : പുറമറ്റം ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെട്ടു. ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ വി രശ്മിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന് ഏഴ് വോട്ടും എല്‍ഡിഎഫിന് ആറ് വോട്ടും ലഭിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്മേൽ കനത്ത പോലീസ് ബന്തവസ്സിലായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചായത്ത് അംഗങ്ങൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു.
ഇവിടെ ഇടതു മുന്നണിയോടൊപ്പമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി യുഡിഎഫ് പക്ഷത്തേക്ക് നേരത്തെ മാറിയിരുന്നു. ഇത് പഞ്ചായത്തിൽ രാഷ്ട്രീയ സംഘർഷത്തിന് വഴിവെച്ചു.ഇടത് മുന്നണി നിശ്ചയിച്ച് നൽകിയ കാലാവധിക്ക് ശേഷവും സൗമ്യ രാജിക്ക് തയ്യാറാവതിരുന്നതിനെ തുടർന്ന് ഇവർക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു എങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സി.പി എമ്മി ലെ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരെ പ്രസിഡണ്ടിന്റെ പിന്തുണയിൽ യുഡിഎഫ് അവിശ്വാസം കൊണ്ട് വരികയും പാസ്സാവുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
