Crime
ഗുരുവായൂർ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ബൈക്ക് ഓടിച്ച് യുവാവിന്റെ പരാക്രമം

ഗുരുവായൂർ : കനത്ത
സുരക്ഷയുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ബൈക്കിൽ സഞ്ചരിച്ച് യുവാവ്. ക്ഷേത്രത്തിന്റെ നടപ്പന്തലിനുള്ളിൽ ഭക്തർക്കിടയിലൂടെയാണ് ഇന്നലെ രാത്രി യുവാവ് ബൈക്കിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂർ പാറപ്പറമ്പിൽ വീട്ടിൽ പ്രണവിനെ (31) പടിഞ്ഞാറെ നടപ്പുരയിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇയാൾ ബൈക്കിൽ ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയിലെത്തിയത്. കിഴക്കെ നടയിൽ സത്രത്തിന് സമീപത്തെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. തുടർന്ന് കിഴക്കേ തിരുമുറ്റത്തെത്തി ക്ഷേത്രത്തിന് മുന്നിലെ അത്ത പൂക്കളം വലം വെച്ച് ദീപസ്തംഭത്തിന് സമീപത്തു കൂടി തെക്കുഭാഗത്തേയ്ക്ക് കടന്നു.കിഴക്കേ നടപന്തലിൽ ജോലിയിലുണ്ടായിരുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരൻ ബൈക്ക് പോകുന്നത് കണ്ട് പിറകെ ഓടിയെങ്കിലും യുവാവ് ബൈക്കുമായി മുന്നോട്ടുപോയി. ക്ഷേത്രത്തിന് തെക്കുഭാഗത്തേയ്ക്ക് തിരിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീഴാൻ പോയെങ്കിലും വീണ്ടും ബൈക്കുമായി പടിഞ്ഞാറെ നടപ്പുരയിലേയ്ക്ക് അമിത വേഗത്തിൽ പോയി. പടിഞ്ഞാറെ നടപ്പന്തൽ അവസാനിക്കുന്ന ഭാഗത്ത് ഗേറ്റ് അടഞ്ഞ് കിടക്കുന്നത് കണ്ട് ഇവിടെ നിന്നും വീണ്ടും ബൈക്ക് തിരിച്ച് ഓടിച്ചെങ്കിലും നാട്ടുകാരും ഭക്തരും ഇയാളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സത്രം ഗേറ്റ് മുതൽ പടിഞ്ഞാറെ നടപ്പന്തലിലെ ഗേറ്റ് വരെയുള്ള ഭാഗങ്ങളിലെല്ലാം തോക്കേന്തിയ പൊലീസുകാരും മഫ്തിയിലടക്കം എസ്.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ ഉള്ളപ്പോഴാണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായതെന്നാണ് ഏറെ വിചിത്രം .