KERALA
കെ.സുരേന്ദ്രന്‍റെ മകന് രാജീവ് ഗാന്ധി സെന്‍റർ ഫോര്‍ ബയോടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസറായി നിയമിച്ചതില്‍ വിവാദമുയരുന്നു

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണനെ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റർ ഫോര്‍ ബയോടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസറായി നിയമിച്ചതില്‍ വിവാദമുയരുന്നു. സംഭവം ബന്ധുനിയമനമാണെന്നാണ് ടെക്നിക്കല്‍ ഓഫീസര്‍ തസ്തകിയിലേക്കപേക്ഷിച്ച മറ്റു ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.ബി ടെക് അടിസ്ഥാനയോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒരു ഒഴിവിലേക്ക് കെ സുരേന്ദ്രനെ മകനെ നിയമിച്ചുവെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങള്‍തേടുമ്പോള്‍ അതെല്ലാം ആര്‍ ജി സി ബി മറച്ചുവയ്കുകയാണെന്നാണ് ആരോപണം. മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ എഴുതിയ പരീക്ഷയെക്കുറിച്ച് രാജീവ് ഗാന്ധി സെന്‍ര്‍ അധികൃതര്‍ യാതൊരു വിവരവും തരുന്നില്ലന്നും ഇവര്‍ കുറ്റപ്പെടുത്തി.
2021 ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് സാധാരണഗതിയില്‍ ഈ പോസ്റ്റുകളിലേക്ക് നിയമിക്കാറുള്ളത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ബി ടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ അറുപത് ശതമാനം മാര്‍ക്കോടെ നേടിയ ബിരുദമാണ് ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരുന്നത്.എംടെക്കുള്ളവര്‍ക്ക് ഷോര്‍ട്ട്ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്.
ബി ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമുള്ളവര്‍ക്കായി ഒരു തസ്തിക രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി പ്രത്യേകം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി. ആര്‍ജിസിബി വെബ്സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി.