Crime
കുന്നപ്പിള്ളിയെ കൈവിട്ട് കോൺഗ്രസ് .ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നു കെ. സുധാകരന്‍
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായി യുവതി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നും ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.
എന്നാൽ എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കുന്നപ്പിള്ളി ഒളിവില്‍ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിയില്‍നിന്ന് കെപിസിസി വിശദീകരണം ആവശ്യപ്പെടും. അത് സ്വാഭാവിക നീതിയുടെ കാര്യമാണ്. കുന്നപ്പിള്ളിയില്‍നിന്ന് വിശദീകരണം ലഭിക്കുന്നതിനാണ് കാത്തിരിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
സിപിഎം ചെയ്യുന്നതുപോലെ രാഷ്ട്രീയപ്രേരിതമായ ആരോപണമാണെന്ന തരത്തിലുള്ള പതിവ് ആരോപണങ്ങളൊന്നും ഞങ്ങള്‍ പറയുന്നില്ല. ഒരു വിധത്തിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത്രയും ശക്തമായുള്ള തീരുമാനം ഒരു രാഷ്ട്രീയപാര്‍ട്ടിയും കേരളത്തില്‍ സ്വീകരിച്ചിട്ടില്ല. കെപിസിസി തീരുമാനമെടുക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങളില്‍ ഒരു അര്‍ഥവുമില്ല. ഒരു യുവതി ഗൗരവതരമായ പരാതിയുമായി നില്‍ക്കുമ്പോള്‍ പാർട്ടി അതേ ഗൗരവത്തോടെയാണ് ആ വിഷയത്തെ കാണുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
