Crime
വിഴിഞ്ഞത്ത് ഉണ്ടായത് കലാപനീക്കമെന്ന് സിപിഎം.സർക്കാരിന്റെ തിരക്കഥയെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കം കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘർഷം വരുത്തിവച്ചത്. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
എന്നാൽ, വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ തിരക്കഥയെന്ന് ലത്തീൻ അതിരൂപത ആരോപിച്ചു. സംഘർഷത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ എച്ച്. പെരേര പറഞ്ഞു. തുറമുഖ വിരുദ്ധസമരം പൊളിക്കുകയായിരുന്നു ലക്ഷ്യം. വൈദികരെ പൊലീസ് ആക്രമിച്ചു. തുടർച്ചയായ പ്രകോപനത്തിന് ഒടുവിലാണ് പ്രതിരോധിച്ചത്. സമരം നിർവീര്യമാക്കാനുള്ള നീക്കത്തിന് പിന്നിൽ സർക്കാരും അദാനിയും ഒറ്റക്കെട്ടാണെന്നും യൂജിൻ പെരേര പറഞ്ഞു. സംഘർഷത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി–ബിജെപി പ്രസിഡന്റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിൻ പെരേര ആരോപിച്ചു.