KERALA
തരൂരിന്റെ കോട്ടയം സന്ദര്‍ശനവും വിവാദത്തില്‍.ഇന്ന് നടക്കുന്ന പരിപാടിയില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡിസിസി പ്രസിഡണ്ടും വിട്ട് നിൽക്കും

കോട്ടയം: ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനവും വിവാദത്തില്‍. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്ത് വന്നു. ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞു വന്ന ഫോണ്‍ കോള്‍ ഒന്നും പറയാതെ കട്ട് ചെയ്‌തെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. സംഘടനാ കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന പരിപാടിയില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിട്ടുനില്‍ക്കും. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനും ഡിസിസി പ്രസിഡന്റും പങ്കെടുക്കില്ലെന്ന് വ്യക്തമായി. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്ന് നാട്ടകം സുരേഷ് പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം.
സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് തിരുവനന്തപുരം എം പിയായ ശശി തരൂര്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും. പാലാ , കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂര്‍ കാണുന്നുണ്ട്. തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.