Connect with us

KERALA

ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ

Published

on

തിരുവനന്തപുരം: വിവാദങ്ങൾക്കു പിന്നാലെ സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാനെന്നും വ്യക്തമാക്കുന്നു.

പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  22 സംരക്ഷിത വന മേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണിത്. ഓരോ മേഖലയ്ക്കും പ്രത്യേകം നിറം നിൽകിയിട്ടുണ്ട്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല, പഞ്ചായത്തിന് കറുപ്പ്, വനത്തിന് പച്ച എന്നിങ്ങനെയാണ് നിറം നൽകിയിരിക്കുന്നത്.  

സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ മേഖലയിൽ ആണ്. വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകൾ ബഫർ സോണിലാണ് . ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പിൽ ലഭ്യമാണ്. ബഫർ സോണിൽ ഇത്രയേറെ ജനവാസ കേന്ദ്രങ്ങൾ ഉണ്ടെന്നു കോടതിയെ അറിയിക്കാൻ ആണ് ശ്രമം എന്നാണ് സർക്കാർ വിശദീകരണം. 

മാപ്പിൽ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടാലും ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു. ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശമുണ്ട്. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകി .പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Continue Reading