Crime
മദ്യലഹരിയിൽ ഹോട്ടലിലും കെ.എസ്.ആർ.ടി.സി. ഡിപ്പോയിലും പരാക്രമം നടത്തിയ ന്യൂമാഹി എസ്.ഐ പിടിയിൽ
വടകര: മദ്യലഹരിയിൽ ഹോട്ടലിലും തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്.ഐ. അറസ്റ്റിൽ. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയാണ് പക്രംതളം ചുരം പത്താംവളവിനുസമീപത്തെ ഹോട്ടലിലും തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തും എസ്.ഐ പരാക്രമം നടത്തുകയായിരുന്നു. കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടൽ ഉടമയുമായി വാക്തർക്കത്തിലേർപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് അവിടെ നിന്ന് സ്ഥലംവിടുകയുമായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തുവെച്ച് എസ്.ഐ.യും കുടുംബവും സഞ്ചരിച്ച ടാക്സി കാർ തടഞ്ഞുനിർത്തി. നാട്ടുകാരുടെയും കസ്റ്റഡിയിലെടുക്കാനെത്തിയ തൊട്ടിൽപ്പാലം പോലീസിന്റെയും നേർക്ക് എസ്.ഐ. അസഭ്യവർഷം തുടർന്നു. പോലീസ് ബലം പ്രയോഗിച്ച് തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനിടെയാണ് ന്യൂമാഹി എസ്.ഐ. അനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസിന് മനസ്സിലായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ് ചാർജ് ചെയ്തതിനുശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
