KERALA
എഐ ക്യാമറ അന്വേഷണത്തിനിടെ വ്യവസായ സെക്രട്ടറിയെ മാറ്റി ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനു തസ്തിക മാറ്റം. ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകൾക്കു ശേഷം ആരോഗ്യ വകുപ്പിലേക്കുമാണ് അദ്ദേഹത്തെ മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഹനീഷിനു പകരം വ്യവസായ പ്രൻസിപ്പൽ സെക്രട്ടറിയായി സുമൻ ബില്ലയെ നിയമിച്ചു. പൊതുജനാരോഗ്യ വകുപ്പിൽ നിന്നു ടിങ്കു ബിസ്വാളിനെ റവന്യൂ വകുപ്പിലേക്കും മാറ്റി. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന എ. ജയതിലകിനെ നികുതി-എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയത്. ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്‍റെ ചുമതല നൽകി.
മുഹമ്മദ് ഹനീഷിന്‍റെ കീഴിലായിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനു നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്‍റെ അധിക ചുമതലയും നല്‍കി. സഹകരണവകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന മിനി ആന്‍റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്‍റെയും അധിക ചുമതല നല്‍കി.