KERALA
കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട ടി.സിദ്ദിഖ് ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

കോഴിക്കോട്: വയനാട്ടിൽ കഴിഞ്ഞ ദിവസം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം കാണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രവീൺകുമാർ,എൻ.സുബ്രഹ്മണ്യൻ എന്നിവർ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
തങ്ങൾ കുടുംബത്തെ കാണാനും മൃതദേഹം കാണാനും വന്നവരാണെന്നും അതിന് പോലും സമ്മതിക്കാത്തത് പലതും ഒളിച്ച് വെക്കാനാണെന്നും ടി.സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തെത്തി. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സംഭമാണ് നടക്കുന്നതെന്നും വ്യാജ ഏറ്റുമുട്ടലാണെന്നാണ് പോലീസ് നടപടികളിൽ നിന്നും വ്യക്തമാവുന്നതെന്നും എം.കെ രാഘവൻ പറഞ്ഞു.