KERALA
പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നനഞ്ഞ പടക്കം.സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണ് മോദി നടത്തുന്നതെങ്കിൽ ആ പരിപ്പ് തൃശൂരിൽ വേവില്ല

തിരുവനന്തപുരം: സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെങ്കിൽ ആ പരിപ്പ് തൃശൂരിൽ വേവില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നനഞ്ഞ പടക്കമായെന്നും കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരണ്ടി മാത്രമാണ് ലഭിച്ചതെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസ് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്ക് അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി കൊള്ളക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പറയണമെന്ന് സുധാകരൻ ആവശ്യപ്പട്ടു
‘സ്വർണക്കള്ളക്കടത്ത് ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ഏജൻസികളെല്ലാം വന്നതിലും സ്പീഡിൽ തിരിച്ചുപോയി. മാത്രമല്ല, ബിജെപിയുടെ വോട്ട് മറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കി’- സുധാകരൻ പറഞ്ഞു.’കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വർണക്കടത്ത് കേസ് നിർജീവമാക്കിയതിനൊപ്പം ലാവ്‌ലിൻ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതുണ്ട്. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കേണ്ടത്. നവകേരള യാത്രയിൽ മോദിക്കെതിരെ ഒരു വാക്ക് പോലും പിണറായി മിണ്ടിയിട്ടില്ല. ഒരു കീറത്തുണി പോലും ഉയർത്തി ബിജെപി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കോൺഗ്രസ് പ്രവർത്തകർ വഴിനീളെ ആക്രമിക്കപ്പെടുമ്പോൾ കണ്ട് നിന്ന് രസിച്ചവരാണ് ബിജെപിക്കാർ. ബിജെപി നേതാക്കൾ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴൽപ്പണക്കേസും ഒത്തുതീർന്നെന്നും സുധാകരൻ കൂട്ടിച്ചേർത്തു