Crime
എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ല

തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും ഇത്തരത്തിലുള്ള അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോൺഗ്രസ് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്നും സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ഗോവിന്ദൻ പറയുന്നു.
ബിജെപി സംഖ്യമായ ഇന്ത്യ മുന്നണിക്ക് രൂപം നൽകുന്നതിലും മതനിപേക്ഷ ഉള്ളടക്കം നൽകുന്നതിലും സിപിഎമ്മും ഇടതു മുന്നണിയും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. അയോധ്യ വിഷയത്തിലടക്കം അതിന്‍റെ പ്രഭാവമുണ്ടായി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള മോദിയുടെ തന്ത്രമാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങെന്ന് ആദ്യം വിലയിരുത്തിയത് സിപിഎമ്മാണ്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് അത്തരത്തിലൊരു വിലയിരുത്തലിലെക്കെത്താൻ കോൺഗ്രസിനായത്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെ അന്വേഷണ ഏജൻസികളെ അഴിച്ചുവിടാൻ മോദി തയാറായിട്ടുള്ളതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ദേശീയ ഏജൻസികൾ അന്വേഷണ പ്രഹസനം നടത്തുകയാണ്, സിപിഎമ്മിനു ഭരണമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും എതിരെയാണ് ഇഡിയും കേന്ദ്ര വകുപ്പുകളും. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ നീക്കവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി. രാജീവിനെതിരായ നീക്കവുമെല്ലാം ഇതിന്‍റെ ഭാഗമാണ്.
പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് കേരളത്തിലിപ്പോൾ നടക്കുന്നതും. തിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സിപിഎമ്മിനെ വേട്ടയാടാൻ മോദിക്കും ബിജെപിക്കും പിന്തുണ നൽകുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിനു സമാനമാണ്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിയുമായി ചേർന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയാറാകാത്തതിന്റെ രാഷ്ട്രീയം ഈ അന്തർധാര കാരണമാണെന്നും എം.വി. ഗോവിന്ദൻ ലോഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.