Crime
സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം. അന്വേണം പ്രഖ്യാപിച്ച് ജയിൽ ഡി.ജി.പി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പുറത്തുവന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിർദേശിച്ചു.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.
ഒരു വാർത്താ പോർട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്ക്കെതിരേ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്.
ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
പ്രചരിക്കുന്ന സന്ദേശം സ്വപ്ന സുരേഷിന്റേതാണെങ്കിൽ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോർഡ് ചെയ്തെന്നും ആരാണിതിന് പിന്നിലെന്നുമാണ് അന്വേഷിച്ച് ഉത്തരം കണ്ടത്തേണ്ടത്. ജയിലിൽ സ്വപ്നയെ കാണാൻ സ്വാധീനമുള്ളവരടക്കം നിരവധി പേർ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു.