Crime
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളി. ഇ ഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു.ബിനീഷിന് പങ്കാളിത്തമുള്ള ചില കമ്പനികൾ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഓഹരിയായും നിക്ഷേപമായും ചില കമ്പനികൾക്ക് വിദേശത്തു നിന്നുൾപ്പെടെ പണം ലഭിച്ചത് നിയമം ലംഘിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം
.2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനുവേണ്ടി ഹാജരായ അഭിഭാഷകരായ ജി പ്രകാശ്, എം എൽ ജിഷ്ണു എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി ബിനീഷിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്തിട്ടില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. സ്റ്റേക്കെതിരെ ഇ ഡി അപ്പീൽ നൽകിയിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഇ ഡിയുടെ ഹർജി തള്ളിയത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ എം നടരാജ് ഹാജരായി.