Connect with us

Crime

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ   കുഞ്ഞനന്തന്റെ ഭാര്യ  ശാന്ത ഫയൽചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

Published

on

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ, മരണപ്പെട്ട സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തന്റെ ഭാര്യ വി.പി. ശാന്ത ഫയൽചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. വിചാരണക്കോടതി കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ശാന്തയുടെ ഹരജിയിലെ ആവശ്യം.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 13-ാം പ്രതിയായിരുന്ന പി.കെ. കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ്. പിഴ അടക്കാത്ത സാഹചര്യത്തത്തിൽ രണ്ട് വർഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടിരുന്നു. വിധിക്കെതിരായ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. 2020-ലാണ് കുഞ്ഞനന്തൻ മരിച്ചത്. തുടർന്ന് കേസിൽ കുഞ്ഞനന്തന്റെ ഭാര്യ വി.പി. ശാന്തയെ ഹൈക്കോടതി കക്ഷിചേർക്കുകയായിരുന്നു.

കുഞ്ഞനന്തൻ മരിച്ചെങ്കിലും അദ്ദേഹം ടി.പി. വധക്കേസിൽ കുറ്റക്കാരനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച പിഴ ശാന്ത നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഈ ഉത്തരവിനെതിരെയാണ് ശാന്ത സുപ്രീം കോടതിയെ അഭിഭാഷകൻ ജി. പ്രകാശ് മുഖേന ഹരജി നൽകിയിരുന്നത്.

കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ് എന്നിവർ നൽകിയ ഹർജിയിലും സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, കെ.കെ രമ എന്നിവർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ഹർജികൾ ഓഗസ്റ്റ് 20-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

Continue Reading