Connect with us

KERALA

വയനാട്ടിൽ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന ജിയോളജി വകുപ്പ് റിപ്പോർട്ട് കളക്ടര്‍ക്ക് കൈമാറി.

Published

on

വയനാട്: വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെ പ്രകമ്പനം ഉണ്ടായത്.
വയനാടോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട പ്രകമ്പനവും ഇടിമുഴക്കവും, ഭൂകമ്പമല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങള്‍ കൂടുതല്‍ താഴേക്ക് ചരിഞ്ഞിറിക്കുന്നതിന്റെ പ്രകമ്പനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ നിഗമനം. വെള്ളം കയറിയിരിക്കുന്ന പാറക്കൂട്ടങ്ങള്‍, കൂടുതല്‍ സ്ഥിരതയാര്‍ന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം നടത്തുന്ന സ്വാഭാവിക പ്രതിഭാസമാണിതെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. എന്‍എസ്‌സി കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള സെന്ററുകളിലൊന്നും ഇന്നലെ ഭൂകമ്പനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് എന്‍എസ്‌സിയുടെ ഉറപ്പ്. മറ്റ് പ്രദേശങ്ങളിലും അനുഭവപ്പെട്ടത് പാറക്കൂട്ടങ്ങളുടെ സ്ഥാനചലങ്ങളെ തുടര്‍ന്നുണ്ടായ പ്രകമ്പനം തന്നെയാകാമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.”

Continue Reading