Connect with us

KERALA

ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച്   യെച്ചൂരിയെ കാണാൻ ഇപി ഡൽഹിയിലെത്തി

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി  സിപിഎം നേതാവ് ഇ.പി ജയരാജന്‍. സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ തന്റെ തീരുമാനം തടസമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് അതില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വിശദീകരിച്ചു.

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ.പി തള്ളിയിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വിമാനക്കമ്പനി യാത്രാവലിക്ക് ഏര്‍പ്പെടുത്തുകയും പിന്നാലെ അദ്ദേഹം ഇന്‍ഡിഗോ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യെച്ചൂരി മരിച്ചതിന് പിന്നാലെ അദ്ദേഹം ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി. ഇതിലാണ് വിശദീകരണം.

ഇന്‍ഡിഗോ ബഹിഷ്‌കരിക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ കമ്പനിയെടുത്ത നിലപാട് തികച്ചും തെറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മുന്നിലുള്ള വിഷയം അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവുമധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് മരിച്ചത്. ഈ ഘട്ടത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അദ്ദേഹത്തെ കാണുന്നതിനാണ്.

താന്‍ നടത്തിയ ഒരു സമരമായി ഇന്‍ഡിഗോ ബഹിഷ്‌കരണത്തെ കണ്ടാല്‍മതി. എന്നാല്‍ സമര രീതിയെക്കാള്‍ വലുതാണ് തനിക്ക് സീതാറാം യെച്ചൂരി. അതുകൊണ്ടുതന്നെ മറ്റൊന്നും കണക്കിലെടുക്കുന്നില്ല. ആ വലിയ മനുഷ്യന്റെ, വിപ്ലവകാരിയുടെ, കമ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം നേരില്‍ക്കണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കാനും ദുഃഖം രേഖപ്പെടുത്താനുമാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്.

ചിലഘട്ടങ്ങളില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടാകും. അത് അന്നത്തെ സാഹചര്യത്തിലായിരിക്കും. ആ തീരുമാനം എല്ലാ കാലത്തേക്കുമുള്ളതാണെന്ന് ധരിക്കരുത്. എല്ലാ ഭൗതിക സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടുവേണം അടവുനയങ്ങളാവിഷ്‌കരിക്കാന്‍. അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരിയായിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ ആ തീരുമാനം തടസമാകാന്‍ പാടില്ല. അതുകൊണ്ടാണ് തീരുമാനത്തില്‍ മാറ്റംവരുത്തിയതെന്ന് ഇപി പറഞ്ഞു

Continue Reading