KERALA
ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറും എം.ടി രമേശും പരിഗണനയില്‍

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്‍മാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും പുതിയ കമ്മറ്റിയ്ക്കായിരിക്കും. തിരഞ്ഞെടുപ്പിന് കേരളത്തില്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തേണ്ടതിനാലാണ് മാര്‍ച്ചിനുള്ളില്‍ തന്നെ പുനസംഘടന പൂര്‍ത്തിയാക്കാൻ തിരക്കിട്ട നീക്കം നടത്തുന്നത്.
അഞ്ചു വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കില്‍ കെ.സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. കെ. സുരേന്ദ്രനെതിരെ കേരളത്തില്‍ നിന്നും പലവിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികച്ച നിലയില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ.സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്.
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതില്‍ രാജീവ് ചന്ദ്രശേഖറിനാണ് ദേശീയ നേതൃത്വം പ്രഥമ പരിഗണന നല്‍കുന്നത്. രാജീവ് ചന്ദ്രശേഖറുമായി ഇക്കാര്യത്തില്‍ ബി.ജെ.പി. ദേശീയ നേതൃത്വവും ആര്‍.എസ്.എസ്. നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അടക്കമുള്ള കാര്യങ്ങളും കേരളത്തില്‍ സ്ഥിരമായി നില്‍ക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കള്‍ക്ക് മുന്‍പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ രാജീവ് ചന്ദ്രശേഖറനുമേല്‍ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.
എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള്‍ സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വവും ആര്‍.എസ്.എഎസും ഉള്ളത്. പുതിയ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് ബി.ജെ.പി. നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്‍കുന്ന പരിഗണന. കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാര്‍ട്ടിക്ക് വരുന്ന സ്വീകാര്യത എന്നിവയ്ക്കൊപ്പം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവി നല്‍കിയതില്‍ അദ്ദേഹത്തിനുള്ള അതൃപ്തിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനത്തിലൂടെ പരിഹാരം ആവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.