Crime
മാസപ്പടി കേസിൽ വീണയയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായ് എസ് എഫ് ഐ ഒ കുറ്റപത്രം : ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണ

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയയ്‌ക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സി എം ആർ എൽ – എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സി എം ആർ എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സി എം ആർ എല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സി എം ആർ എല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചത്
.യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സി എം ആർ എല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയത്. വീണ അടക്കമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ കർത്തയും ഉൾപ്പെടെ 13 പേരാണ് കേസിലെ പ്രതികൾ. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്‌ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കമ്പനി വകമാറ്റി നൽകിയെന്നാണ് കണ്ടെത്തൽ. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തിൽ വകമാറ്റി നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.