Crime
അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനെ റവന്യൂ അധികൃതർ വീട്ടിൽ നിന്ന് ഒഴിപ്പിച്ച് വീട് അമ്മക്ക് നൽകി

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനെ റവന്യൂ അധികൃതർ വീട്ടിൽ നിന്ന് ഒഴിപ്പിച്ച് വീട് അമ്മക്ക് നൽകി
മലപ്പുറം: അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. മകനെ വീട്ടിൽ നിന്ന് പുറത്താക്കിയ റവന്യു അധികൃതർ വീട് അമ്മയ്‌ക്ക് നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധയ്‌ക്ക് (78) വീട് ലഭിച്ചത്.
2021ലാണ് രാധ സംഭവവുമായി ബന്ധപ്പെട്ട് ആർഡിഒയ്‌ക്ക് പരാതി നൽകുന്നത്. ഏഴ് വർഷത്തിലധികമായി മകനിൽ നിന്ന് ശാരീരിക ഉപദ്രവങ്ങൾ നേരിട്ടെന്നും രാധയുടെ പരാതിയിലുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് മകൻ ജില്ലാ കളക്‌ടറെ സമീപിക്കുകയും ചെയ്‌തു. എന്നാൽ, ജില്ലാ കളക്‌ടറും അമ്മയ്‌ക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിനെതിരെ മകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഹൈക്കോടതിയും അമ്മയ്‌ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാൻ സമയം അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ദിവസം സമയം നൽകിയെങ്കിലും മകൻ തയ്യാറായില്ല. ഇതോടെ ഇന്നലെ വൈകിട്ട് സബ് കളക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യു ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസും വീട്ടിലെത്തി. എന്നാൽ, ഈ സമയം രാധയുടെ മകന്റെ മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാതിലടച്ച് വീട്ടിലിരിക്കുകയായിരുന്നു. ഒടുവിൽ ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് വീടിനുള്ളിൽ കയറിയത്.