KERALA
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും.
മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് എം സ്വരാജ്. നിലമ്പൂർക്കാരനായ എം സ്വരാജ് തൃപ്പൂണിത്തുറയിലെ മുൻ എംഎൽഎയായിരുന്നു. പാർട്ടി ചിഹ്നത്തിലായിരിക്കും അദ്ദേഹം മത്സരിക്കുക. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർത്ഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ രാഷ്ട്രീയ പ്രാധാന്യമുളള മണ്ഡലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂർ. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അൻവർ ഇടതുമുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു. രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമാണ്’- എംവി ഗോവിന്ദൻ വ്യക്തമാക്കി.
യുവാക്കൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന സ്വരാജ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ ഉപതിരഞ്ഞെടുപ്പ് കടുക്കുമെന്നാണ് സിപിഎം കണക്കുക്കൂട്ടുന്നത്. സിപിഎം സ്ഥാനാർത്ഥിയായും സ്വതന്ത്ര സ്ഥാനാർത്ഥിയായും താൻ തിരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുണ്ടെന്ന് എം സ്വരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിലുളള അംഗീകാരമായി ഈ തിരഞ്ഞെടുപ്പിലെ വോട്ടുകൾ മാറും. ഉറച്ച ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. ഇടതുപക്ഷമുന്നണിയുടെ പോരാട്ടം ഞങ്ങളുടെ ആശയങ്ങൾക്കെതിരായി നിൽക്കുന്നവരോടാണ്’- എം സ്വരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
