KERALA
കാസർകോട് ജില്ലയിൽ കനത്ത മഴ : 300 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കാസർകോഡ്: ∙ ബംഗാൾ തീരത്തിനു സമീപം തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ ഉടനീളം കനത്ത മഴയും നാശനഷ്ടങ്ങളും. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി 300 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി ഒരു മണി മുതലാണ് മഴ കനത്തത്.
നന്ദാരപ്പദവ്- ചേവാർ മലയോര ഹൈവേയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുതുതായി തുറന്ന ഹൈവേയിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങൾ മിയാപദവ് –പൈവളികെ –ഉപ്പള റൂട്ടിൽ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം ഉൾപ്പെടെ മുങ്ങി. മടിക്കൈ മണക്കടവ് പാലം മുങ്ങി. മഞ്ചേശ്വരം താലൂക്കിലെ ഗേരുകെട്ട റേഷൻ കടയിൽ വെള്ളം കയറി 50 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയവ നശിച്ചു. ഉപ്പളയിൽ കാർ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ വെള്ളം കയറിയും മരം വീണും ഗതാഗതം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.