KERALA
സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് കെ. രാമന്‍പിള്ള.സ്വന്തം വർത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവർക്കാണ് 50 വർഷം പഴയ രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയേണ്ട അവസ്ഥയുള്ളതെന്ന് സിപിഐ
തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ കെ. രാമന്‍പിള്ള. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയാണെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചതായും അത്തരത്തിലൊരു ആഹ്വാനം വന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനുമുന്‍പ് മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യണമെന്നുപോലും നിര്‍ദേശം കൊടുത്തിട്ടുള്ളതായി തന്റെ ഓര്‍മ്മയിലില്ലെന്നും കെ. രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിനെ പിന്തുണയ്ക്കാനുള്ള ആര്‍എസ്എസ് തീരുമാനം വളരെ സന്തോഷത്തോടെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
1977 ലെ ആ നിലപാടിനുശേഷം പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴെട്ടുമാസത്തിനുശേഷം കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ലയിലും സംഘര്‍ഷവും സംഘട്ടനവും ഉണ്ടായതോടെ സിപിഎമ്മുമായി അകന്നതായും രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തലശ്ശേരി ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ നായനാരുള്‍പ്പെടെയുള്ള നേതാക്കള്‍ ആര്‍എസ് എസുമായി സഹകരിക്കേണ്ടെന്നും അവരുടെ വോട്ടുവേണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ആർഎസ്എസുമായി സഹകരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പരാമർശം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. 50 വർഷം മുൻപ് കഴിഞ്ഞ രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സിപിഐയില്ല. എന്ത് കാര്യം എപ്പോൾ പറയണമെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും ഭൂരിപക്ഷ വർഗീയതയുടെ മുഖമായ ആർഎസ്എസുമായി ഒരു ബന്ധവുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സ്വന്തം വർത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവർക്കാണ് 50 വർഷം പഴയ രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയേണ്ട അവസ്ഥയുള്ളത്. വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 വർഷം പഴയ രാഷ്ട്രീയം പറഞ്ഞു കൊണ്ട് ചുറ്റിത്തിരിയാൻ സിപിഐയില്ല. എൽഡിഎഫ് ആ വഴിക്ക് പോകാൻ പാടില്ല. ഭൂരിപക്ഷ വർഗീയതയുടെ മുഖമായ ആർഎസ്എസിനോടും ന്യൂനപക്ഷ വർഗീയതയുടെ മുഖമായ ജമഅത്തെ ഇസ്ലാമിയോടും എൽഡിഎഫിന് യാതൊരുവിധ സഖ്യവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
