KERALA
ഡി ജി പി യായി റവാഡ ചന്ദ്രശേഖരനെ നിയമിച്ചതോടെ അണികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാതെ സി പി എം നേതൃത്വം
തിരുവനന്തപുരം :പുതിയ ഡി ജി പി യായി റവാഡ ചന്ദ്രശേഖരനെ നിയമിച്ചതോടെ അണികൾക്ക് മുന്നിൽ സി പി എം നേതൃത്വം തന്നെ വെട്ടിലായ അവസ്ഥയാണ് ‘ പ്രത്യേകിച്ച് കണ്ണൂർ ജില്ലാ നേതൃത്യവും റവാഡയുടെ നിയമനത്തെ ഏത് രീതിയിൽ പാർട്ടി അണികളോട് വിശ്വീകരിക്കുന്നമെന്നറിയാതെ പെടാപാട് പെടും.
സി പി എമ്മിന് മറക്കാനാവാത ഒരേട് സമ്മാനിച്ച് കടന്ന് പോയ ദിനമാണ് 1994 നവംബര്‍ 25. ചരിത്രത്തിലെ കറുത്ത ഏടായി മാറിയ കൂത്തുപറമ്പ് വെടിവെപ്പ് നടന്ന ആ ദിനം ഒരു സിപി എമ്മുകാരൻ്റെ മനസിൽ നിന്ന് എത്ര കാലം കഴിഞ്ഞാലും മറക്കാതെ നിൽക്കും.അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെടുകയും പുഷ്പന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ സംഭവം സിപിഎമ്മിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും പൊള്ളുന്ന ഓർമയാണ്. അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു അടുത്തകാലത്ത് മരിച്ച പുഷ്പന്‍. മൂന്നു പതിറ്റാണ്ടു നീണ്ട ജീവിത പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-ന് അദ്ദേഹം വിടവാങ്ങി. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്ന ശരീരവുമായി 30 കൊല്ലം ജീവിച്ച അദ്ദേഹം തോക്കിനെ തോല്‍പ്പിച്ച പോരാളിയായാണ് സി പി എം വിലയിരുത്തിയത് ‘
തലശ്ശേരി എ.എസ്.പി. ആയിരിക്കേ റവാഡ ചന്ദ്രശേഖറാണ് കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നല്‍കിയത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവന്‍. ഇരമ്പിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. കണ്ണീര്‍വാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് തുരു തുരാ വെടി ഉതിർത്തു. അന്ന് ആ വെടിവെപ്പിന് ഉത്തരവിട്ടത് റവാഡയായിരുന്നു. അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഎസ്പിയായി നിയമിതനായി ദിവസങ്ങൾക്കകമാണ് ഈ സംഭവം.
കേസില്‍ റവാഡയെയും പ്രതിചേര്‍ത്ത് കൊലക്കുറ്റം ചുമത്തി. പിന്നീട് 2012-ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിര്‍വഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് നിയമിക്കപ്പെട്ടു. അങ്ങനെ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തിയ ഒരു ഉദ്യോഗസ്ഥൻ തന്നെ , സിപിഎം സർക്കാരിന്‍റെ കാലത്തുതന്നെ പോലീസ് തലപ്പത്ത് വരുന്നു എന്നത് തന്നെ ഏറെ വിചിത്രമാണ്.
പ്രതിപക്ഷ സംഘടനകൾ എല്ലാം തന്നെ ഈ നിയമനത്തെ കളിയാക്കി രംഗത്ത് വന്ന് കഴിഞ്ഞു. സൈബറിടങ്ങളിലും സി.പിഎമ്മിനെ പരിഹസിച്ച് പൊങ്കാലയിടുകയാണ് . .പുഷ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോ എന്ന സി പി എം കാർക്ക് എന്നും ആവേശം നൽകിയ പാട്ടിലെ വരികൾ തന്നെയാണ് സൈബറിടത്തും പ്രതിപക്ഷ സംഘടനകൾ വാരി വിതറുന്നത്.
അതിനിടെ അതൃപ്തി പ്രകടമാക്കി മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജൻ രംഗത്ത് വന്നു.
രവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ ഒരാളാണെന്ന് പി.ജയരാജൻ പ്രതികരിച്ചു. നിയമനത്തെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിവയ്പിലെ രക്തസാക്ഷികളുടെ കുടുംബത്തോട് സർക്കാർ നീതി പുലർത്തിയോയെന്നും ജയരാജൻ സംശയമുന്നയിച്ചു
കൂത്തുപറമ്പിൽ നടന്ന വെടിവയ്‌പ്പിനെക്കുറിച്ചും വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എടുത്തു പറഞ്ഞുമായിരുന്നു പി. ജയാരാജൻ മാധ്യമങ്ങളോട് സംസാരിച്ചത്. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ‘റവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. കൂത്ത്പറമ്പ് വെടിവെപ്പിലെ പ്രതിയാണ് റവാഡ ചന്ദ്രശേഖർ.യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിധിൻ അഗർവാളിനും കൂത്ത്പറമ്പ് വെടിവെപ്പിൽ പങ്കുണ്ട്. സിപിഎമ്മുകാരെ തല്ലിച്ചതച്ചയാളാണ് അദ്ദേഹം’- ജയരാജൻ പറഞ്ഞു.
കൂത്തുപറമ്പ് വെടിവെപ്പിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും പൊള്ളുന്ന സ്മരണകൾ ഇപ്പോളും സിപിഎം പ്രവർത്തകരിൽ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ റവാഡയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ടുവരില്ല എന്നുതന്നെയാണ് പലരും വിലയിരുത്തിയിരുന്നത്. എന്നാൽ ആ പ്രതീക്ഷകളെ തകർത്തെറിഞ്ഞാണ് റവാഡയുടെ നിയമനം
യുപിഎസ്.സി അംഗീകരിച്ച പോലീസ് മേധാവിപ്പട്ടികയില്‍ രണ്ടാമനാണ് റവാഡ ചന്ദ്രശേഖർ. കേന്ദ്ര അംഗീകാരത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയ ശേഷം റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിയാന്‍ റവാഡ ചന്ദ്രശേഖറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.
തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്ന പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്.
