KERALA
റവാഡ എ. ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം: ഡിജിപി റവാഡ എ. ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. എഡിജിപി മാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസിൽ വെച്ച് അധികാരക്കൈമാറ്റ നടപടി നടന്നു.ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റവാഡതലസ്ഥാനത്തെത്തിയത്
മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ താത്കാലികമായി അധികാരം കൈമാറിയത് എഡിജിപി എച്ച് വെങ്കിടേഷിനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് റവാഡ എ. ചന്ദ്രശേഖർ അധികാരം ഏറ്റെടുത്തത്. പോലീസ് ആസ്ഥാനത്ത് വെച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ആസ്ഥാനവളപ്പിലുള്ള സ്തൂപത്തിൽ പുഷ്പ ചക്രമർപ്പിച്ചു. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ സംബന്ധിക്കാൻ അദ്ദേഹം 10.30 ഓടെ അങ്ങോട്ടേക്ക് പോകും.
യുപിഎസ്‌സി ചുരുക്കപ്പട്ടികയിൽ രണ്ടാമനായ റവാഡ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായിരുന്നു.
യുപിഎസ്‌സി പട്ടികയിൽ ഒന്നാമനായിരുന്ന നിധിൻ അഗർവാളിനെ ഒഴിവാക്കിയാണ് റവാഡയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. അടുത്തവർഷം ജൂലായിൽ വിരമിക്കേണ്ട റവാഡയ്ക്ക് പോലീസ് മേധാവിയാകുന്നതോടെ, സുപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിൽ ഒരുവർഷംകൂടി സർവീസ് നീട്ടിക്കിട്ടുകയും ചെയ്യും.
