KERALA
ജോസഫൈന് ദയ മനസ്സിലും പെരുമാറ്റത്തിലുമില്ല; എന്തിന് കാറും ഉയർന്ന ശമ്പളവും നൽകി നിയമിച്ചെന്ന് ടി.പത്മനാഭൻ

കണ്ണൂർ: 87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭൻ ചോദിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദർശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം.ടി പത്മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി.ജയരാജന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഭവനസന്ദർശനം നടത്തിയത്.
പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈൻ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. താൻ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു.
ടി.പദ്മനാഭന്റെ വിമർശനം പാർട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയിൽപ്പെടുത്താമെന്ന് പി.ജയരാജൻ ഉറപ്പുനൽകി. എന്നാൽ അത് വേണമെന്നില്ലെന്നും സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഇത്തരം പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും ടി. പത്മനാഭൻ പറഞ്ഞു