KERALA
ഫിറോസ് ആരാന്റെ ഊരമേല്‍ കൂരകെട്ടി താമസം- കെ.ടി ജലീൽ
മലപ്പുറം: മലയാളം സര്‍വകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഉന്നയിച്ച് ആരോപണങ്ങളില്‍ പ്രതികരിച്ച് കെ.ടി. ജലീല്‍. അദാനിയുടെ പിറക്കാതെ പോയ മകനാണ് പി.കെ. ഫിറോസെന്നും ആരാന്റെ ഊരമേല്‍ കൂരകെട്ടി താമസിക്കുന്ന ആള്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തതെന്നും ജലീൽ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഫിറോസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും കെ.ടി. ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘മലയാളം സര്‍വകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും കൂടെനില്‍ക്കും. അവര്‍ പറയുന്ന അന്വേഷണത്തിന് അനുമതിക്കായി ആദ്യം ഒപ്പിട്ട് നല്‍കുന്നത് ഞാനായിരിക്കും. രേഖകള്‍ പുറത്തുവരട്ടെ. ഒരാള്‍ കള്ളനാണോ അല്ലയോ എന്ന് അയാളെ കണ്ടാല്‍തന്നെ മനസിലാക്കാന്‍ സാധിക്കും.’ അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ബ്രാന്‍ഡഡ് ഷര്‍ട്ടാണോ ഉപയോഗിക്കുന്നത്, എന്റെ പക്കലുള്ളത് വിലപിടിപ്പുള്ള പേനയാണോ, എന്റെ കണ്ണടയ്ക്ക് ഒരുലക്ഷം രൂപയുണ്ടോ എന്നൊക്കെ എന്നെ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാക്കാം. കിട്ടുന്ന വരുമാനത്തിന് അനുസരിച്ച് ജീവിക്കുന്ന ആളാണ് ഞാന്‍. മറ്റൊരാളുടെ പണത്തിന്മേലോ അവരുടെ ഊരമേലോ കൂരകെട്ടി താമസിക്കാന്‍ ഞാന്‍ ഒരുകാലത്തും ആഗ്രഹിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു.
‘അഴിമതി നടത്തുന്നത് ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കാനല്ലേ. അപ്പോ അത്തരക്കാരെ കണ്ടാല്‍ നമുക്ക് മനസിലാക്കാം. അവരുടെ ജീവിതസാഹചര്യങ്ങളും മക്കളുടെ ജീവിതശൈലിയുമൊക്കെ കണ്ടാല്‍ അത് മനസിലാക്കാം. അതുവെച്ച് എന്റെ മക്കളെയും അളന്നോളൂ. അപ്പൊ മനസിലാകും ഞാന്‍ ആഡംബരത്തില്‍ വിശ്വസിക്കുന്ന ആളല്ല എന്ന്.’ കെ.ടി. ജലീല്‍ പറഞ്ഞു.
‘അദാനിയുടെ പിറക്കാതെ പോയ മകനാണ് പി.കെ. ഫിറോസ്, അതില്‍ കോഴിക്കോട്ടുകാര്‍ക്ക് അഭിമാനിക്കാം. അത്രയും വലിയ ഗംഭീരനായ ഒരു വ്യവസായി അല്ലേ അദാനി. കേരളത്തില്‍ യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക, ഗള്‍ഫ് നാടുകളില്‍ വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുക. ഫിറോസ് അദാനിയേയും കടത്തിവെട്ടും. ആരാന്റെ ഊരമേല്‍ കൂരകെട്ടി താമസിക്കാന്‍ ആര്‍ക്കാണ് വയ്യാത്തതെന്നു ജലീൽ ആരോപിച്ചു.
