Connect with us

Crime

കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന സംഭവത്തിൽ ന്നുമ്മ മുബഷിറ അറസ്റ്റിൽ

Published

on

കണ്ണൂർ:തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിന് സമീപം രണ്ട് മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ.ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്.

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണുവെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആൾമറയും നെറ്റും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസ് രണ്ട് ദിവസമായി മുബഷിറയേയും ബന്ധുക്കളേയും വീട്ടിൽ വെച്ച് തന്നെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മുബഷിറയെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. 

മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞു. കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടർന്നു പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്ന ചോദ്യം ചെയ്യൽ. കുട്ടിയെ അമ്മ കിണറ്റിലിട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം  വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് ജാബിർ കുടക് കുശാൽ നഗറിൽ വ്യാപാരിയാണ്.

Continue Reading