KERALA
ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി
തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഡിആർഡിഒയ്ക്ക് ഭൂമി കൈമാറാനാണ് സർക്കാരിന് കോടതി അനുമതി നൽകിയിട്ടുള്ളത്.
നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും കോടതി അനുമതി നൽകി. ഇതിന് പുറമെ സശാസ്ത്ര സീമ ബൽ ബറ്റാലിയന്‍റെ ഹെഡ് ക്വാർട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സർക്കാരിന് അനുമതി ലഭിച്ചു.
ബ്രഹ്മോമോസ് എയറോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്‍റെ വികസനത്തിന്‍റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരളത്തോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ആധുനിക മിസൈൽ നിർമാണത്തിനും, തന്ത്രപ്രധാനമായ ഹാർഡ് വെയർ നിർമാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഒ ഭൂമി ആവശ്യപ്പെട്ടത്. സശാസ്ത്ര സീമ ബൽ ബറ്റാലിയന്‍റെ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ വേണമെന്നത് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ ദീർഘകാലത്തെ ആഗ്രഹം.
