KERALA
രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ല : പുകഞ്ഞ കൊള്ളി പുറത്താണെന്ന് മുരളീധരന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കൂടുതല്‍ പരാതികള്‍ വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിജീവിത പാര്‍ട്ടി അധ്യക്ഷന് ഔദ്യോഗികമായി തന്നെ പരാതി സമര്‍പ്പിക്കുകയും ആ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്. രാഹുല്‍ ഒരു പാര്‍ട്ടിക്കാരനായിരുന്നെങ്കില്‍ സ്വാഭാവികമായും പാര്‍ട്ടി തലത്തിലാണ് അന്വേഷിക്കുക. പക്ഷേ അദ്ദേഹം പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍ നേരിടുന്നതിനാലാണ് കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് കൈമാറിയത്. രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി എത്രയും തീരുമാനം വേഗം കൈക്കൊള്ളുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
സസ്‌പെന്‍ഷന്‍ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാര്‍ഗമായിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അനുവര്‍ത്തിച്ചു വരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇനി അതിന് സ്‌കോപ്പില്ലാത്ത സാഹചര്യത്തില്‍ ശക്തമായിട്ടുള്ള നടപടി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും. രാഹുലിന് തിരുത്തി തിരിച്ചുവരാനുള്ള അവസരം ഇനിയില്ല. ഇപ്പോള്‍ ഏതാണ്ട് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയം ആയിട്ടുണ്ട്.
പാര്‍ട്ടി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത സമയത്ത് രേഖാമൂലമുള്ള പരാതിയും രാഹുലിനെതിരേ സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ മുന്നില്‍ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുന്നിലുണ്ട്. ഇനി എംഎല്‍എ സ്ഥാനത്ത് തുടരണോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ മുരളീധരന്‍, അല്ലെങ്കില്‍ നടപടി എടുക്കേണ്ടത് സ്പീക്കറാണെന്നും ചൂണ്ടിക്കാട്ടി. പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചു കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്ക് അതില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും മുരളീധരൻ കുട്ടിച്ചേർത്തു
