KERALA
തദ്ദേശത്തിൽ കനത്ത പോളിംഗ്: കൂടുതൽപേർ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴയിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു . നിലവിൽ 49.57 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്
രാവിലെ കൃത്യം ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പല പോളിംഗ് ബൂത്തുകൾക്ക് മുന്നിലും വളരെ നേരത്തേ തന്നെ ജനങ്ങൾ വോട്ടിടാനെത്തി. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. നിലവിൽ സിനിമാ രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തി.
കൂടുതൽപേർ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴയിൽ
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക.
