KERALA
കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തിനു ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം :ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ആരോപണങ്ങൾക്കു മറുപടി പറയാൻ പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
‘‘അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടു പേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. ഇവർക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം കിട്ടാൻ പങ്കുവഹിച്ചത് ആരാണെന്നു മറുപടി പറയാൻ ഇവർക്കു കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളത്’’ മുഖ്യമന്ത്രി വിശദീകരിച്ചു.
ആദ്യം പോറ്റിയെ കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തിൽ കണ്ടെത്തിയ സ്വർണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിനിടെ ശബരിമല സ്വർണ്ണക്കവർച്ചയിൽ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രി ക്ഷുഭിതനായി.
ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവിച്ചത് താങ്കള്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തല്ലേ എന്നും അതേക്കുറിച്ച് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനോടു ചോദിച്ചിരുന്നോ എന്നുമുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി സംസാരിക്കാന്‍ മുതിരരുതെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആരുടെ കാലത്താണ് തട്ടിപ്പു നടന്നതെന്നു അതു കഴിഞ്ഞു തീരുമാനിക്കാമെന്നും ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
