KERALA
വയനാട്ടിൽ സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു
കൽപ്പറ്റ: വയനാട് ജില്ലയിലെ സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന സി പി എം നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുന്നതായും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സമ്മേളനം കഴിഞ്ഞതുമുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനമാണ് തന്നെ വേട്ടയാടുന്നതിലേക്ക് നയിച്ചതെന്നും എ.വി. ജയൻ പറഞ്ഞു. ’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്’, ജയൻ ആരോപിച്ചു.പൂതാടിയിലെ സിപിഎമ്മിന്റെ പ്രധാനമുഖമാണ് എ.വി. ജയൻ
നേരത്തേതന്നെ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എ.വി. ജയന്റെ നേതൃത്വത്തിലാണ് പാർട്ടി മത്സരിച്ചത്. പൂതാടി പഞ്ചായത്തിൽ ഭരണം നേടുകയും ചെയ്തു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാൾക്കാണ് നൽകിയത്. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് വിവരം
