KERALA
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരൻവെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു.തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് നേതൃത്വം കൊടുത്തു
കോതമംഗലം : കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് ജനിച്ചത്. പിന്നീട് കുടുംബം വെള്ളത്തൂവലിലേക്ക് കുടിയേറി. ഒരു കർഷക കുടുംബമായിരുന്നു സ്റ്റീഫന്‍റേത്.പിതാവിന്‍റെ വഴി പിന്തുടര്‍ന്നാണ് സ്റ്റീഫൻ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കെത്തിയത്. പാർട്ടി പിളർപ്പിന് ശേഷം നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്കെത്തി. തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികൾക്കെതിരായി നടന്ന നക്സൽ ഓപ്പറേഷനുകളിലും വെള്ളത്തൂവൽ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. ഏറെ കാലം ഒളിവിൽ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു സ്റ്റീഫൻ. പിന്നാലെ ജയിലിൽവച്ചുതന്നെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു.
‘പാകതവരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു’എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇടക്കാലത്ത് സുവിശേഷപ്രവർത്തനത്തിലേക്കും മാറി. വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ വിയോഗത്തോടെഅവസാനിച്ചത് കേരളത്തിന്‍റെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സംഭവ ബഹുലമായ ഒരു അധ്യായമാണ്.വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ നക്സൽ വിപ്ലവ പ്രവർത്തനങ്ങളുടെ ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂൽ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു.
സഹപ്രവർത്തകരായിരുന്ന വർഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
