KERALA
വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട്ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ്
പേരാമ്പ്ര: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നടത്തിയ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്. നാല് ദിവസം മുൻപ് പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് ഉയർന്ന ഒരു അനൗൺസ്മെന്റാണ് വിവാദങ്ങൾക്ക് ആധാരം. ‘ഖൗമിലെ കുട്ടിയെ (സമുദായത്തിലെ കുട്ടി) വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു’ എന്നതായിരുന്നു അനൗൺസ്മെന്റിലെ പ്രധാന ഉള്ളടക്കം.
To advertise here, Contact Us
ഇത് വോട്ടർമാർക്കിടയിൽ മതസ്പർദ്ധ വളർത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയിലെ കാഫിർ വിവാദത്തിന് സമാനമായ രീതിയിൽ മതവിദ്വേഷം പ്രചരിപ്പിക്കാനും പേരാമ്പ്രയിലെ മതസൗഹാർദ്ദം തകർക്കാനും ഇടതുമുന്നണി ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് പരാതിയിൽ പറയുന്നു.
എന്നാൽ ഇത്തരമൊരു പ്രചാരണം തന്റെ അറിവോടെയല്ലെന്നും ഇടതുമുന്നണിക്ക് വോട്ട് പിടിക്കാൻ ഇത്തരമൊരു രീതിയുടെ ആവശ്യമില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. വോട്ടുകൾ സമാഹരിക്കാൻ ഇത്തരം മാർഗ്ഗങ്ങൾ തന്റെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സ്ഥാനാർത്ഥിയായി ഫാത്തിമ തഹ്ലിയ എത്തിയതോടെ പേരാമ്പ്രയിൽ ശക്തമായ മത്സരം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വോട്ടർമാർക്കിടയിൽ ഫാത്തിമ തഹ്ലിയ ഉണ്ടാക്കുന്ന സ്വാധീനത്തെ അട്ടിമറിക്കാനാണ് ഇടതുമുന്നണി ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.
