KERALA
വിഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു : കെ.സി ഡൽഹിയിൽ തുടരുന്നു
വിഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു : കെ.സി ഡൽഹിയിൽ തുടരുന്നു
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കുടുംബവും ഡൽഹിയിലെ വീട്ടിൽ തുടരുകയാണ്. കാലത്ത് അദ്ദേഹം രാഹുൽ ഗാന്ധിയുമായ് കൂടിക്കാഴ്ച് നടത്തി. പ്രഖ്യാപനത്തിന് ശേഷമായിരിക്കും കേരളത്തിലേക്ക് എത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് വിവരം. ഇന്നലെ രാഹുൽ ഗാന്ധി – മല്ലികാര്‍ജുൻ ഖാർഗെ നിര്‍ണായക കൂടിക്കാഴ്ച നടന്നപ്പോൾ കെ സി വീട്ടിൽ തന്നെയായിരുന്നു. കെ സിയെ ഖാര്‍ഗെ വിളിപ്പിക്കും എന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അതുണ്ടായില്ല.
അതേസമയം, വി ഡി സതീശൻ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മകൾ ഉണ്ണിമായയും സഹോദരന്റെ മകൾ അമ്മുവും വി ഡിക്കൊപ്പം ഉണ്ട്. രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലാണ്
സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി തീരുമാനം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. നിലവിൽ ഗവർണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.
കെ സി, ആർ സി, വി ഡി പക്ഷങ്ങളിലെ പ്രവർത്തകരെല്ലാം ആവേശത്തിലാണ്. എംഎൽഎമാരുടെ പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് കെ സി ഗ്രൂപ്പ്. അവസാനവട്ട ചർച്ചകൾ തുണച്ചുവെന്നാണ് വി ഡി പക്ഷം പറയുന്നത്. ഘടക കക്ഷി നിലപാടിലും ജനപിന്തുണയിലുമാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, സോണിയയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ചെന്നിത്തല ഗ്രൂപ്പ്.
