Connect with us

KERALA

മല്ലികാർജുൻ ഖർഗെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷിക്ക് കൈമാറും, ‘മുഖ്യമന്ത്രി’ നിയമസഭാ കക്ഷി യോ​ഗത്തിൽ

Published

on

ന്യൂഡൽഹി :  നീണ്ട പത്ത് ദിവസത്തെ ചർച്ചകൾക്ക് ശേഷം കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും. യു‍ഡിഎഫ് കക്ഷി നേതാക്കൾ പിന്തുണ നൽകുന്ന പാർട്ടി നേതാക്കളുടെ കത്തുമായി ഗവർണ്ണറെ കാണും. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഇതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കും. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യ പ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി.

അതേസമയം മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമാകും യോഗം. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ വെച്ചാണ് യോഗം ചേരുക. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പി.ജെ. ജോസഫും രാവിലെ തിരുവനന്തപുരത്ത് എത്തും. കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ തിരുവനന്തപുരത്താകും ചേരുക. മന്ത്രിമാരുടെ കാര്യത്തിൽ‌ തീരുമാനമെടുക്കാനാണ് യോഗം. അതേസമയം വടക്കൻ ജില്ലകളിൽ നിന്ന് നേതാക്കൾക്ക് രാവിലെ തിരുവനന്തപുരത്ത് എത്തേണ്ടതിന്റെ ബുദ്ധിമുട്ട് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. അതിനാൽ കോൺഗ്രസ് എംഎൽമാരുടെ യോഗം ഉച്ചക്ക് ഒരുമണിയോടെയാകും നടക്കുക.

മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച്നി യമസഭാ കക്ഷിയോഗത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലം പൂർത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് ഇന്നലെ  പ്രഖ്യാപിച്ചിരുന്നു.  മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയ‍ർന്നിരുന്നു.

Continue Reading