NATIONAL
കേരളത്തിൽ വയോജന വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഡൽഹിയിൽ നടന്ന നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിലെ പ്രസംഗത്തിലാണ് മോദി കേരളത്തിലെ നടപടി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകണമെന്ന് ചൂണ്ടിക്കാട്ടിയത്. വയോജനങ്ങളുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട സിൽവർ ഇക്കോണമി വ്യവസ്ഥയിൽ നിർണായകമാണ് കേരളത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ കേരളത്തിലെ പുതിയ സർക്കാർ നടപ്പാക്കാൻ പോകുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിക്കവേ വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിച്ചത് സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് മോദിയുടെ അഭിനന്ദനം.
2047ലെ വികസിത ഇന്ത്യയ്‌ക്കായുള്ള മാനുഷിക സമഗ്ര വികസനം എന്ന ആശയവുമായി ബന്ധപ്പെട്ട് കേരളത്തിലെ തുറമുഖ വികസനം, എം.എസ്.എം.ഇ മേഖലയുടെ വെല്ലുവിളികൾ, സാദ്ധ്യതകൾ തുടങ്ങിയവയും വി.ഡി.സതീശൻ വിശദീകരിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി. റവന്യു കമ്മി നേരിടാൻ ധനകാര്യ കമ്മിഷനിൽ നിന്ന് ലഭിച്ചിരുന്ന സഹായം നിറുത്തലാക്കിയത് സംസ്ഥാനത്തിന് വൻ തിരിച്ചടിയാണ്. ഇതിന് ബദൽ സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.
നീതി ആയോഗ് യോഗത്തിനിടെ പുതിയ മുഖ്യമന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും ഭക്ഷണം ഒരു ഹാളിലായിരുന്നെങ്കിലും പ്രധാനമന്ത്രി ഭക്ഷണം കഴിച്ചത് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്കൊപ്പമായിരുന്നു.ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ‌്‌ദുള്ള, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവരെയും പ്രധാനമന്ത്രി ഒപ്പമിരുത്തി. പുതിയ സർക്കാരുകൾ നടപ്പാക്കാൻ പോകുന്ന തീരുമാനങ്ങളെയും പരിഷ്‌കാരങ്ങളെയും കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു
