KERALA
വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന് പേരുളള ഒരു വോട്ടറുടെ പേരിൽ ആറ് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഇതുപോലെ അട്ടിമറി വിവിധ മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ഇതിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തിൽ നിരവധി ഐഡന്റിറ്റി കാർഡ് നൽകിയിരിക്കുകയാണ്. നാലും അഞ്ചും ഇടത്ത് പേര് ചേർത്തിരിക്കുന്നു. ഉദുമയിലെ നൂറ്റിഅറുപത്തിനാലാമത് ബൂത്തിലെ കൃത്രിമമാണ് ഉദാഹരണമായി എടുത്തുകാട്ടുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിൽ ആയിരക്കണക്കിന് പേരെ ചേർത്തു. യുഡിഎഫ് പ്രവർത്തകർ രാപകൽ അദ്ധ്വാനിച്ച് ഈ തട്ടിപ്പുകൾ കണ്ടെത്തി. കഴക്കൂട്ടം മണ്ഡലത്തിൽ ഇങ്ങനെ 4506 പേരെ ചേർത്തതായി കണ്ടെത്തി.കൊല്ലം 2534, തൃക്കരിപ്പൂരിൽ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരം 6171, കൂത്തുപറമ്പ് 3525, അമ്പലപ്പുഴ 4750 എന്നിങ്ങനെയാണ് വോട്ടർപട്ടികയിൽ വ്യാജമായി ചേർത്തതെന്നും ചെന്നിത്തല ആരോപിച്ചു.
140 മണ്ഡലങ്ങളിലും വ്യാപകമായി സംഘടിതമായി വ്യാജ വോട്ടർമാരെ ചേർക്കുകയാണ്. ഇതിനുപിന്നിൽ സംസ്ഥാനതലത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്‌റ്റ് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. അങ്ങനെയല്ലാതെ ഇത് സാധിക്കില്ല. ഇതിനായി നിയോഗിക്കപ്പെട്ട ഭരണകക്ഷിയോട് കൂറ് പുലർത്തുന്ന ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാട്ടി.മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരുടെയും ചേർത്തായിരുന്നു മുൻപ് കളളവോട്ട് ചെയ്‌തിരുന്നതെങ്കിൽ ഇപ്പോൾ ഒരേമണ്ഡലത്തിൽ ഒരാളുടെ നാലും അഞ്ചും കാർഡ് നൽകിയാണ് തട്ടിപ്പ്. ഇരട്ടിപ്പ് വന്ന തിരിച്ചറിയൽ കാർഡ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിലും അവരുമായി ഗൂഢാലോചന നടത്തിയവരെയും പുറത്ത് കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
