KERALA
കേന്ദ്രത്തിന്റേത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി

കാസർകോട്: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമർശിച്ചു.
സാമ്പത്തിക തകർച്ചയും കോവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കും വറുതിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സാധാരണ നിലയ്ക്ക് ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ ഇവിടെ കേന്ദ്രസർക്കാർ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്നുംപിണറായി കൂട്ടിച്ചേർത്തു.
ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകർക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുകയാണ്. കോൺഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേർന്നു കൊണ്ട് എൽ.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താൽപര്യം പ്രകടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതി കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. കേരള സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതൊന്നും കേരളത്തിൽ നടപ്പാക്കില്ല എന്നു തന്നെയാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.
യു.പിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അത് ആരോപണം മാത്രമാണെന്ന് പറഞ്ഞത് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ്. കന്യാസ്ത്രീകളുടെ യാത്രാരേഖകൾ പരിശോധിച്ച് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നും ഗോയൽ പറഞ്ഞു. കന്യാസ്ത്രീകളെ എ.ബി.വി.പി. പ്രവർത്തകർ ആക്രമിച്ചുവെന്നത് കേരള മുഖ്യമന്ത്രിയുടെയും കേരളസർക്കാരിന്റെയും ആരോപണം മാത്രമാണന്ന് പീയുഷ് ഗോയൽ പറഞ്ഞു. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള രാജ്യത്താണ് കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താൽ ആക്രമണത്തിന് ഇരയാകുന്നത്. ആ കാടത്തത്തെ സംഘപരിവാർ കൊണ്ടുനടക്കുന്നു. അതിനെ ന്യായീകരിക്കാൻ ബി.ജെ.പിയുടെ സോഷ്യൽ മീഡിയാ പ്രചരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി തന്നെ ഒരുമടിയുമില്ലാതെ രംഗത്തെത്തി പച്ചക്കള്ളം പറയുകയാണെന്നും പിണറായി വിമർശിച്ചു. നടന്ന ആക്രമണത്തെ അപലപിക്കാൻ പോലും ഗോയൽ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു