Connect with us

HEALTH

കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിര്‍ കേന്ദ്രീകൃത വിതരണം നിർത്തുന്നു .ഇനി സംസ്ഥാനങ്ങള്‍ സ്വന്തം സംഭരിക്കണം

Published

on


ന്യൂഡല്‍ഹി: കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിര്‍ മരുന്നിന്റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ് സഹമന്ത്രി മന്‍സുഖ് മന്ദവിയ. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് റെംഡിസിവിര്‍ സംഭരിക്കണം. രാജ്യത്ത് മരുന്ന് ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് ഏജന്‍സിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
രാജ്യത്തിന്റെ ആവശ്യത്തിന് അധികം റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാലാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രീകരണ വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ ഇരുപതില്‍ നിന്ന് അറുപതായി വര്‍ധിപ്പിച്ചു. പ്രതിദിനം 3,50,000 വയല്‍ റെംഡിസിവിര്‍ ആണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തെ പ്രതിദിന ഉത്പാദനത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് ഇതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
ഇതുവരെ 98.87 ലക്ഷം വയല്‍ റെംഡിസിവിര്‍ ആണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. മെയ് 23 മുതല്‍ 30 വരെ 22.17 ലക്ഷം വയല്‍ മരുന്ന് കൂടി നല്‍കും. ഭാവിയിലെ അടിയന്തര ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം വയല്‍ റെംഡിസിവിര്‍ സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റെംഡിസിവിറിനുള്ള കസ്റ്റംസ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഉത്പാദനത്തിനുള്ള വസ്തുക്കള്‍ക്കും നികുതി കുറച്ചു. സര്‍ക്കാര്‍ നടപടിയിലൂടെ കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിര്‍ വില മരുന്ന് കമ്പനികള്‍ കുറച്ചിരുന്നു. രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെ റെംഡിസിവിര്‍ കയറ്റുമതി ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading