HEALTH
കോവി ഡ് രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി നാളെ ചർച്ച നടത്തും

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഏഴ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്നാണ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിലും ആരോഗ്യസംവിധാനങ്ങളുടെ ദൗര്‍ലഭ്യതയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുമായാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച.
മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗമുക്തരാകുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച. മഹാമാരി ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.2,91,630 ആക്ടീവ് കേസുകളുള്ള സംസ്ഥാനത്ത് ഇതുവരെ 32,627 പേരാണ് രോഗം ബാധിച്ചു മരിച്ചത്. 98,062 ആക്ടീവ് കേസുകളും 8023 മരണങ്ങളുമായി കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. കൊവിഡ് ഏറ്റവുമധികം മോശമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ 5359 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആന്ധ്രാ പ്രദേശുമുണ്ട്.
ഇതുവരെ 44.97 ലക്ഷം പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 80.86 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതസമയം, ഇന്ന് 75,083 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1053 പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 55,62,664 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 9.75 ലക്ഷം ആക്ടീവ് കേസുകളാണ്.
സ്‌കൂളുകള്‍ തുറന്നുരാജ്യത്തെ കൊവിഡ് പ്രതിസന്ധി തുടരുകയാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ ഭാഗികമായി തുറന്നു. ആറു മാസത്തിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നതെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീരുമാനം നടപ്പാക്കിയിട്ടില്ല. അണ്‍ലോക്ക് 4 നടപടികളുടെ ഭാഗമായാണ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര് അനുമതി നല്‍കിയത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ക്ലാസിലെത്താനാണ് അനുമതി. തമിഴ്‌നാട്, ഗോവ, ജമ്മു കശ്മീര്‍, പഞ്ചാബ്, കര്‍ണാടക, നാഗാലാന്‍ഡ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, അസം, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്.
കൂടുതല്‍ ഇളവുകള്‍അണ്‍ലോക്ക് 4 നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് പുറമെ സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികള്‍ക്കും മറ്റു യോഗങ്ങള്‍ക്കും 100 പേര്‍ക്ക് വരെ സമ്മേളിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മാസ്‌കും സാമൂഹിക അകലവും തെര്‍മല്‍ സ്‌കാനിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും ചരക്കുഗതാഗതത്തിനും ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടതില്ല. പുതിയ ഇളവുകളുടെ ഭാഗമായി മെട്രോ ട്രെയിനുകള്‍ക്കും ഓടാം.