Education
കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ

തിരുവനന്തപുരം:ഡി-ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ. വൈസ് ചാൻസിലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവർണർആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇങ്ങനെയാണോ ഒരു വൈസ് ചാൻസിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്നും ഗവർണർ പറഞ്ഞു.രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാൻസിലറിൽ നിന്ന് ലഭിച്ചത്. ആ മറുപടിയും ഭാഷയും കണ്ട് അതിന്റെ ഞെട്ടലിൽ നിന്ന് ഏറെ സമയമെടുത്താണ് താൻ മോചിതനായത്. സിൻഡിക്കേറ്റ് യോഗം വിളിച്ചാണ് വിസി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ മറ്റാരുടേയോ നിർദേശമാണ് അദ്ദേഹം മറുപടി നൽകിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചതായും ഗവർണർ പറഞ്ഞു.
സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നൽകാനാവില്ലെന്ന മറുപടി നൽകിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിൻഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിർദേശം പാലിച്ചിരുന്നില്ല. ചാൻസിലർ എന്ന നിലയിൽ എന്നെ ധിക്കരിച്ചു. താൻ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.