KERALA
അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കേരളത്തിലെ അക്രമസംഭവങ്ങളിൽ മറ്റൊരു പാർട്ടിയേയും കുറ്റപ്പെടുത്താൻ ധാർമികമായ അവകാശമില്ലെന്ന്
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ .
കലാലയങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെ.എസ്.യു പ്രവർത്തകർ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് പോലും എസ്എഫ്ഐക്കാർ മരിച്ചുവീണിട്ടില്ല. ആ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആർക്കാണെന്നും കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കി എസ്എഫ്ഐ മാറ്റിയത് കോടിയേരിയുടെയും പിണറായിയുടെയും നയത്തിന്റെ ഫലമാണോയെന്നും സുധാകരൻ ചോദിച്ചു.സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലേയും ഹോസ്റ്റലുകൾ എസ്എഫ്ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ഓഫീസാക്കി മാറ്റിയിരിക്കുന്നു. കഴിഞ്ഞ ദിവസം അക്രമണം നടന്ന ഇടുക്കിയിലെ കോളേജിലെ ഹോസ്റ്റലും എസ്എഫ്ഐയുടെ കസ്റ്റഡിയിലും നിയന്ത്രണത്തിലുമാണ്. കേരളത്തിലെ മൊത്തം അക്രമത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒന്ന് താരതമ്യം ചെയ്താൽ ഇരുപാർട്ടികളും എവിടെയാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു.
കലാപത്തിന്റെ കത്തി ആദ്യം താഴെ വയ്ക്കേണ്ടത് സിപിഎമ്മാണ്. കോൺഗ്രസ് കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയിലെ കേളേജിൽ നടന്ന കൊലപാതകത്തെയും കോൺഗ്രസ് ശക്തിയുക്തം അപലപിക്കുന്നു. സാഹചര്യത്തെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ച് പ്രതികരിക്കും.
അരുംകൊല രാഷ്ട്രീയം കോൺഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആ ആക്ഷേപവും കിരീടവും ഏറ്റവും അനുയോജ്യം പിണറായിയുടെയും കോടിയേരിയുടെയും തലയിലാണ്. അത് അവിടെതന്നെ വെച്ചാൽ മതി തന്റെ തലയിൽവയ്ക്കാൻ നോക്കേണ്ടെന്നും സുധാകരൻ കൂട്ടി ചേർത്തു.