KERALA
കെ. റയിൽ വിഷയത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന അമ്പതിനായിരം പേരെപ്പറ്റിയാണ് ഇടതുപക്ഷത്തെ ചിന്താശേഷിയുള്ളവർ ഓർക്കേണ്ടതെന്ന് എം.എൻ കാരശേരി

കോഴിക്കോട്: കെ. റയിൽ വിഷയത്തിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ വിഷയത്തെ സജീവമാക്കി നിർത്തുമെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന അമ്പതിനായിരം പേരെപ്പറ്റിയാണ് ഇടതുപക്ഷത്തെ ചിന്താശേഷിയുള്ളവർ ഓർക്കേണ്ടതെന്നും എം.എൻ കാരശേരി പറഞ്ഞു. തനിക്കെതിരേ സൈബർ ആക്രമണം നടത്തുന്നവരോട് വിരോധമൊന്നുമില്ലെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.
ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ തനിക്ക് യാതൊരു അപമാനവും ഇല്ല. ഞാൻ അഴിമതികാണിക്കുകയോ മോഷ്ടിക്കുകയോ സ്വജനപക്ഷപാതം കാണിക്കുകയോ ചെയ്യുകയാണെങ്കിലാണ് എനിക്ക് അപമാനം. അല്ലാതെ മറ്റൊരാൾ വായിൽ തോന്നുന്നത് പറയുന്നതിൽ തനിക്ക് യാതൊരു അപമാനവുമില്ലെന്നും ഇതൊക്കെ ഒരു തമാശയായേ കാണുന്നുള്ളൂവെന്നും കാരശ്ശേരി പറഞ്ഞു.
ഈ വിഷയം ചൂടാറാതെ നിർത്തുന്നതിൽ ഈ അധിക്ഷേപം നടത്തുന്നവരുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ പങ്കുവഹിക്കുന്നു. ഇത് കെ റെയിലിന്റെ കൊള്ളരുതായ്മയിലേക്കും അശാസ്ത്രീയതയിലേക്കും ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടും. കെ റെയിലിനെ എതിർക്കുന്ന ടി പി കുഞ്ഞിക്കണ്ണൻ, ആർ വി ജി മേനോൻ അടക്കമുള്ള മറ്റനേകം ആളുകളുടെ പ്രസംഗങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവയിൽ പറയുന്ന ഒരു വാദത്തിനും മറുപടി ഇല്ലെന്ന് തെളിയിക്കുകയാണ് ഈ അധിക്ഷേപ വാക്കുകൾ. അതിൽ എനിക്ക് സന്തോഷമുണ്ട്.കെ റെയിൽ വന്നാൽ അഞ്ച് ലക്ഷം ജനങ്ങൾ ഭവന രഹിതരായി തീരും. അവർക്ക് എത്ര പണം കൊടുത്തിട്ടും കാര്യമില്ല. കാരശ്ശേരിയോ സി ആർ നീലകണ്ഠനോ അല്ല, പ്രകൃതിയും സമ്പദ്ഘടനയുമാണ് ഇവിടുത്തെ വിഷയമെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.