Connect with us

NATIONAL

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഗോപാല്‍ കൃഷ്ണഗാന്ധി

Published

on


ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ല. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ സംയുക്തമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിന് മുമ്പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും മുന്‍ ജമ്മു കശ്മീര്‍ പ്രധാനമന്ത്രി ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷം സമീപിച്ചിരുന്നെങ്കിലും ഇരുവരും പ്രതിപക്ഷ ആവശ്യം തള്ളിയിരുന്നു.
വാര്‍ത്താക്കുറിപ്പിലൂടെയാണ് മത്സരിക്കാനില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്. ”ചില മുതിര്‍ന്ന, ബഹുമാനപ്പെട്ട നേതാക്കള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് എന്നെ സമീപിച്ചിരുന്നു. അവരോട് ഞാന്‍ കടപ്പാട് രേഖപ്പെടുത്തുന്നു. പക്ഷേ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിര്‍ദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമൊട്ടാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരു പേരുകാരനാകണം. അത്തരമൊരു പദവി വഹിക്കാന്‍ എന്നേക്കാള്‍ മികച്ച ആളുകളുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്”, അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മുംബൈയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിക്കാന്‍ ഒരു യോഗം വിളിച്ച് ചേര്‍ത്തതിന് മുന്നോടിയായാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിക്കുന്നത്. ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ആദ്യം മുന്നോട്ട് വയ്ക്കുന്നത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. എന്നാല്‍ ബിജു ജനതാദള്‍, ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് അദ്ദേഹത്തിന്റെി പേരിനോട് താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന.
ശരദ് പവാറും മല്ലികാര്‍ജ്ജുന ഖര്‍ഗെയും ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇപ്പോഴൊന്നും പറയാനില്ലെന്നാണ് ഗോപാല്‍കൃഷ്ണ ഗാന്ധി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുകയാണ്. യോഗ ദിന ആഘോഷങ്ങള്‍ക്കു ശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുക്കാനാണ് സാധ്യത.

Continue Reading