KERALA
ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റുകൊടുത്തു. ഒറ്റുകൊടുക്കലിനു കിട്ടിയ പ്രതിഫലമാണ് എംഎല്‍എ സ്ഥാനമെന്ന് പി.മോഹനൻ

കോഴിക്കോട് ∙ എളമരം കരീം എംപി നടത്തിയ വിവാദ പരാമർശത്തെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. കെ.കെ.രമയുമായി ബന്ധപ്പെട്ട് എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റുകൊടുത്തു. വടകരയിലെ എംഎല്‍എ സ്ഥാനം ഈ ഒറ്റുകൊടുക്കലിനു കിട്ടിയ പ്രതിഫലം തന്നെയാണെന്നും മോഹനന്‍ പറഞ്ഞു.
‘‘ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനാണ് കോൺഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. അവർക്ക് അതിനു കഴിഞ്ഞില്ല. അവരെ സഹായിക്കാൻ ഒറ്റുകാരായി ആർഎംപി നിന്നുകൊടുത്തു. അതിനുള്ള പ്രതിഫലമായിട്ടാണ് വടകരയിലെ എംഎൽഎ സ്ഥാനം ആർഎംപിക്കു കൊടുത്തത്. അത് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത, നാട് അംഗീകരിക്കുന്ന കാര്യമാണ്’’ പി.മോഹനൻ പറഞ്ഞു.
കെ.കെ.രമ ഒറ്റുകാരിയാണെന്നും അതിനുകിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനമെന്നുമായിരുന്നു എളമരം കരീമിന്റെ വിവാദ പ്രസംഗം. എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്നും എളമരം കരീം പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സി.എച്ച്.അശോകൻ അനുസ്മരണത്തിലായിരുന്നു കരീമിന്റെ വിവാദപരാമർശം.