KERALA
ശബരിമല യുവതീ പ്രവേശനം : യു ടേൺ അടിച്ച് സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ചിരുന്ന നിലപാടുമായി ഇനി മുന്നോട്ടുപോകാനാവില്ല എന്ന നിലപാടിലാണ് പാർട്ടി എത്തിനിൽക്കുന്നത് എന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണം എന്ന മുൻനിലപാട് മാറ്റി, വിശ്വാസികൾക്കൊപ്പം എന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. ഒരു രാഷ്ട്രീയ പ്രതിസന്ധി എന്നതിനപ്പുറം ഭരണപരമായ പ്രതിസന്ധി കൂടിയാണ് സിപിഎമ്മിന് നിലവിൽ ഈ വിഷയം.
പഴയ നിലപാട് മാറ്റിക്കൊണ്ട് സർക്കാർ നാളെ സത്യവാങ്മൂലം നൽകും എന്നാണ് വിവരം. ഇന്ന് വൈകുന്നേരും ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള അന്തിമതീരുമാനം ഉണ്ടാകും. ഈ വിഷയത്തിൽ സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയത്തിൽ പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു.
അയ്യപ്പ സംഗമം, സ്വർണക്കൊള്ള എന്നിവയടക്കം ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മൂലം തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടിയെ ദോഷകരമായി ബാധിച്ചേക്കാം എന്ന വിലയിരുത്തിലിൽ നിന്നാണ് ഒരു പൊതുനിലപാടിലേക്ക് സർക്കാർ മാറുന്നത്.
