Crime
സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്‌തതെന്ന് കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേട് കേസിലെ മൂന്നാം പ്രതി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രതികരണവുമായി കേസിലെ മൂന്നാം പ്രതിയും മുൻ സീനിയർ അക്കൗണ്ടന്റുമായ സി.കെ ജിൽസ് രംഗത്ത്. സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്‌തതെന്ന് ജിൽസ് പറഞ്ഞു.
‘അന്നത്തെ ബാങ്ക് സെക്രട്ടറി സുനിൽ കുമാറിന്റെ നിർദേശങ്ങൾ അനുസരിക്കുകയായിരുന്നു. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. ഞാന്‍ ചുമതല ഒഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായാണ് നടന്നത്.സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എനിക്കെതിരേ കേസെടുത്തിരിക്കുന്നത്. അക്കൗണ്ടന്റ് എന്ന നിലയിൽ ബാങ്കിലെ ഓഡിറ്റ് റിപ്പോർട്ട് കാണേണ്ട സാഹചര്യമില്ലായിരുന്നു. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ല. ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. എന്നാൽ സജീവ പാര്‍ട്ടി പ്രവര്‍ത്തകനല്ല’- ജിൽസ് പറഞ്ഞു.കരുവന്നൂര്‍ സഹകരണത്തട്ടിപ്പ് കേസിൽ ആറ് മുഖ്യപ്രതികള്‍ക്കു പുറമേ 11 ഭരണസമിതിയംഗങ്ങളാണ് പ്രതികളായിട്ടുള്ളത്. 226.78 കോടിയുടെ ക്രമക്കേട് നടന്നതായാണ് സഹകരണവിദഗ്ദ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
