KERALA
എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരുബുദ്ധിമുട്ടുമില്ല.ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോഴും ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് തരൂര്‍
കൊച്ചി: ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ അറിയിക്കാറുണ്ടെന്നും അത് പതിനാല് വര്‍ഷമായി താൻ തുടരുന്ന ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.
പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെ.പി.സി.സി. പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി ബന്ധവുമില്ല. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം നേരിട്ട് വരാത്തത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പരിപാടിയാണിത്. ദേശീയതലത്തില്‍ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയില്‍ തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും തരൂര്‍ പറഞ്ഞു.
നേരിട്ടു കാണുമ്പോള്‍ വി.ഡി. സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ലോ എന്ന് അദ്ദേഹം മറുപടി നല്‍കി. ‘നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരുബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല. എന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. എനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
